Kerala
തിരുവനന്തപുരം: തെരഞ്ഞെടുപ്പു കമ്മീഷൻ രാഷ്ട്രീയ പാർട്ടികൾക്ക് അയച്ച സർക്കുലറിൽ ബിജെപിയുടെ സീൽ വന്ന സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് ഇന്നലെ രാത്രിയോടെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് കൈമാറി.
സംഭവത്തിൽ ഏതൊക്കെ ഉദ്യോഗസ്ഥർക്കാണ് വീഴ്ചയുണ്ടായിട്ടുണ്ടെന്നു വ്യക്തമാക്കിയിട്ടുണ്ടോയെന്ന കാര്യം പുറത്തു വന്നിട്ടില്ല. അഡീഷണൽ സിഇഒയും സ്പെഷൽ സെക്രട്ടറിയുമായ പി.ബി. നൂഹ് ആണ് റിപ്പോർട്ട് തയാറാക്കിയത്.
ഇതുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. റിപ്പോർട്ട് ഇന്നു പരിശോധിച്ച ശേഷം മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു. കേൽക്കർ തുടർനടപടി സ്വീകരിക്കും.
ക്ലറിക്കൽ മിസ്റ്റേക്കാണ് സംഭവിച്ചതെന്നായിരുന്നു ആദ്യം തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാദം. കത്ത് സിപിഎം സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തതോടെയാണ് വിവാദമായത്. ഇതേതുടർന്ന് സെക്രട്ടേറിയറ്റിൽ നിന്ന് ഡപ്യൂട്ടേഷനിലെത്തിയ ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തിരുന്നു.
കീഴുദ്യോഗസ്ഥനെ ബലിയാടാക്കിയെന്ന ആരോപണം ഉയർന്നു. ഇതോടെയാണ് വീഴ്ച വിശദമായി പരിശോധിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനിച്ചത്.
Education
തിരുവനന്തപുരം: മൂന്നാർ എൻജിനിയറിംഗ് കോളജിന്റെ ഭരണ നിർവഹണാധികാരം പൂർണമായി ഐഎച്ച്ആർഡിക്ക് കൈമാറുന്നത് സംബന്ധിച്ച് സർക്കാർ ഉത്തരവിറക്കി.
കൈമാറ്റത്തിലൂടെ അടുത്ത അധ്യയന വർഷം മുതൽ അതിനൂതനമായ സാങ്കേതിക ശാഖകളിൽ വിദ്യാർഥികൾക്ക് പ്രവേശനം നേടാനാകും. ഹൈറേഞ്ച് മേഖലയിലെ ഈ ഉന്നത വിദ്യാഭ്യാസ സ്ഥാപനം മികവിന്റെ കേന്ദ്രമായി മാറ്റുന്നതിലേക്കുള്ള നിർണായക ചുവടുവയ്പാണ് സർക്കാർ നടത്തിയിരിക്കുന്നത്.
ഗ്രാന്റ് ഇൻ എയ്ഡ് പദവിയുള്ള ഐഎച്ച്ആർഡി, കോളജ് ഏറ്റെടുക്കുന്നതുമൂലം സ്ഥാപനത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനായി കൂടുതൽ തുക പദ്ധതി വിഹിതമായി അനുവദിക്കും.
മികവിന്റെ കേന്ദ്രമായി ഉയർത്തുന്നതിന്റെ ഭാഗമായി പുതിയ അധ്യാപക തസ്തികകൾ അനുവദിച്ച് സ്ഥാപനത്തിന്റെ എൻബിഎ അക്രഡിറ്റേഷൻ പ്രക്രിയ സമയബന്ധിതമായി പൂർത്തിയാക്കും.
കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിന്റെ ആഭിമുഖ്യത്തിൽ സംസ്ഥാന സർക്കാർ ആരംഭിക്കുന്ന മികവിന്റെ കേന്ദ്രങ്ങളിലൊന്ന് എൻജിനിറിംഗ് കോളജ് കാമ്പസിൽ പ്രവർത്തനം ആരംഭിക്കുന്നതിനുള്ള നടപടിക്രമങ്ങളും പൂർത്തിയായി.
International
വത്തിക്കാന്‍ സിറ്റി: റഷ്യൻ ആക്രമണത്തിൽ ദുരിതമനുഭവിക്കുന്ന യുക്രെയ്നിലെ ജനതയ്ക്ക് വീണ്ടും സഹായമെത്തിച്ച് ലെയോ പതിനാലാമൻ മാർപാപ്പ. റഷ്യൻ വ്യോമാക്രമണങ്ങൾ കനത്ത നാശം വിതച്ച സാപ്പോറിഷ്യ മേഖലയിലേക്കാണ് ആയിരത്തിലധികം ഇലക്ട്രിക് ഹീറ്ററുകൾ അടങ്ങിയ സഹായം മാർപാപ്പ അയച്ചത്.
മാർപാപ്പയുടെ ഉപവി പ്രവര്‍ത്തനങ്ങള്‍ക്കായുള്ള കാര്യാലയത്തിന്റെ അധ്യക്ഷന്‍ കർദിനാൾ കോൺറാഡ് ക്രായവിസ്കിയുടെ നേതൃത്വത്തിലുള്ള ഓഫീസ് അയച്ച വസ്തുക്കളില്‍ പത്തു ലക്ഷം യൂറോയുടെ അവശ്യമരുന്നുകളും ഉള്‍പ്പെടുന്നു. ഫോണ്ടാസിയോൺ ബാൻകോ ഫാർമസ്യൂട്ടിക്കോ കമ്പനിയാണ് മരുന്നുകള്‍ വത്തിക്കാനു ലഭ്യമാക്കിയത്.
അതിശൈത്യം രൂക്ഷമായ യുക്രെയ്നില്‍ റഷ്യൻ വ്യോമാക്രമണത്തെത്തുടർന്ന് അടിസ്ഥാന ഊർജ സൗകര്യങ്ങൾ തകർന്നതിനാൽ ഖാർകീവ്, സാപ്പോറിഷ്യ മേഖലകളില്‍ എണ്ണൂറിലധികം കുടുംബങ്ങൾ വലിയ ദുരിതമനുഭവിക്കുകയായിരുന്നു. ഈ പശ്ചാത്തലത്തിലാണ് ചൂട് ലഭ്യമാക്കുന്ന ഹീറ്ററുകൾ എത്തിച്ചത്.
രണ്ടാഴ്ച മുന്‍പ് ഊർജ പ്രതിസന്ധിയെ മറികടക്കാന്‍ മാര്‍പാപ്പയുടെ ഉപവി പ്രവർത്തനങ്ങൾക്കായുള്ള കാര്യാലയം വഴി 80 വൈദ്യുതി ജനറേറ്ററുകളും മരുന്നുകളും അവശ്യവസ്തുക്കളും മൂന്നു ട്രക്കുകളിലായി യുക്രെയ്നിലെ വിവിധ ഭാഗങ്ങളിൽ എത്തിച്ചിരുന്നു.
യുദ്ധം നാലാം വർഷത്തിലേക്കു പ്രവേശിച്ചതോടെ യുക്രെയ്ൻ ജനത അതീവദുരിതത്തിലാണ്. നൂറുകണക്കിന് വീടുകൾ ആക്രമണത്തിൽ തകർന്നു. പല കുടുംബങ്ങളും ഛിന്നഭിന്നമായി. ജീവനുവേണ്ടി പലായനം ചെയ്യുന്ന സാധാരണക്കാരുടെ കാഴ്ചയാണ് എങ്ങും.
പുരുഷന്മാരെല്ലാം യുദ്ധമുന്നണിയിലായതിനാൽ വീടുകളിൽ സ്ത്രീകളും കുട്ടികളും നരകയാതന അനുഭവിക്കുന്നു. യുദ്ധമുന്നണിയിൽ കൊല്ലപ്പെടുന്നവരുടെ എണ്ണം ഏറിയതോടെ നിരവധി കുടുംബങ്ങളാണ് അനാഥമായിരിക്കുന്നത്.
Kerala
കൊല്ലം: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് നടത്തിയ ശാസ്ത്രീയ പരിശോധന ഫലം കൊല്ലം വിജിലൻസ് കോടതിയിൽ. വെള്ളിയാഴ്ചയാണ് പരിശോധനാ ഫലം സീൽവച്ച കവറിൽ വിജിലൻസ് കോടതിയിൽ നൽകിയത്. ഈ റിപ്പോർട്ട് ഇന്ന് കോടതി എസ്ഐടിക്ക് കൈമാറും.
റിപ്പോർട്ട് വിശദമായി പരിശോധിച്ച ശേഷമായിരിക്കും തുടർനടപടികൾ സ്വീകരിക്കുക. 19ന് ഹൈക്കോടതിയിൽ കൊടുക്കുന്ന അന്വേഷണ പുരോഗതി റിപ്പോർട്ടിൽ ഈ ശാസ്ത്രീയ അന്വേഷണ ഫല റിപ്പോർട്ടും ഉൾപ്പെടുത്തും. അന്വേഷണത്തിന്റെ ഗതി തന്നെ നിർണയിക്കുന്ന റിപ്പോർട്ടാണ് വിഎസ്എസ്സി കൈമാറിയിരിക്കുന്നത്. സ്വർണപ്പാളികൾ മാറ്റിയോ, ശബരിമലയിൽ ഇപ്പോഴുള്ളത് പഴയപാളികളാണോ അതോ പുതിയ പാളികളാണോ, പാളികളിലെ സ്വർണത്തിന്റെ അളവ് തുടങ്ങിയവ നിർണയിക്കുന്ന പരിശോധനയാണ് നിലവിൽ നടത്തിയിട്ടുള്ളത്.
അതേസമയം തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ റിമാൻഡിൽ കഴിയുന്ന മുൻ ദേവസ്വം ബോർഡ് അംഗം കെ.പി. ശങ്കരദാസിനെ ഇന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റും. ശങ്കരദാസിനെ സ്വകാര്യ ആശുപത്രിയിൽനിന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റാമെന്ന് ജയിൽ ഡോക്ടർ റിപ്പോർട്ട് നൽകിയിരുന്നു.